Thursday, October 21, 2010

ചര്‍ച്ച: പെട്രോളിന്റെ വില വര്‍ദ്ധനയും പ്രത്യാഘാതങ്ങളും

മുള്ളൂക്കാരന്റെ ഗൂഗിള്‍ ബസ്സിലെ വിഷയവും ചര്‍ച്ചയും

വിഷയം:ഇടതു ഭരണത്തില്‍ വിലക്കയറ്റം എന്നൊക്കെ വിളിച്ചു കരഞ്ഞു വാള് വെക്കുന്നവന്മാരും പാവങ്ങള്‍ക്ക് വേണ്ടി മാത്രം ബസ്സും ബ്ലോഗും എഴുതുന്നവന്മാരും എവിടെടെ... എല്ലാവനും വെള്ളെഴുത്ത് ബാധിച്ചോ?

യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 47.03 രൂപയായിരുന്ന പെട്രോളിന് ഇപ്പോള്‍ 57.71 രൂപയായി. ജൂണ്‍ 25നാണ് പെടോളിന്റെ വിലനിയന്ത്രണ സംവിധാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റിയത്. ഈ ഘട്ടത്തില്‍ തന്നെ പെട്രോള്‍വില 3.50 പൈസ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച പെട്രോളിന് കൊച്ചിയില്‍ 77 പൈസയാണ് ഐഒസി വര്‍ധിപ്പിച്ചത്. ഭാരത് പെട്രോളിയം വെള്ളിയാഴ്ച മുതല്‍ 70 പൈസ കൂട്ടിയിരുന്നു. വിലനിയന്ത്രണം എടുത്തുകളഞ്ഞശേഷം അഞ്ചാംതവണയാണ് ഐഒസി വില വര്‍ധിപ്പിക്കുന്നത്. ഒരുമാസത്തിനിടെ രണ്ടാം തവണയും. കഴിഞ്ഞമാസം 16ന് എണ്ണക്കമ്പനികള്‍ പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് 23 പൈസയും കൂട്ടിയിരുന്നു. അന്താരാഷ്ട്രവിപണിയില്‍ പെട്രോള്‍വിലയില്‍ മാറ്റമൊന്നും ഇല്ലാതിരിക്കെയാണ് പുതിയ വര്‍ധന.

ഇടതു ആഭിമുഖ്യമുള്ളവര്‍ കാര്യ കാരണ സഹിതം വിശദമായി എഴുതുന്നതില്‍ അസ്ക്യതയുള്ള കുറെ ഏമാന്മാരെ ഈയിടെയായി ബസ്സിലും ബ്ലോഗിലുമൊക്കെ കണ്ടാരുന്നു. പാവപ്പെട്ടവര്‍ക്ക് വേണ്ടി മാത്രം സങ്കടപ്പെടുന്ന കുറെ ദീന ദയാലുക്കളെയും കുറച്ചു നാളായി കാണുന്നു. ഇന്ധനവില കൂടുന്നത് വിലക്കയറ്റത്തെ ഏറ്റവം കൂടുതല്‍ സ്വാധീനിക്കുന്ന ഒരു ഘടകം ആണെന്നത് അറിയാഞ്ഞിട്ടല്ലല്ലോ ഈ എമാന്മാര്‍ക്കൊന്നും. എന്തേ പാവങ്ങളുടെ പടത്തലവന്മാര്‍ ഒന്നും മിണ്ടാത്തത്?? അതോ ഇതൊക്കെ കേന്ത്രത്തിന്റെ ഭരണ നേട്ടമാണെന്നും, കേരള ഗവണ്മെന്റിന്റെ കഴിവുകേടാണെന്നും ആണോ ആവോ?


ചര്‍ച്ചയില്‍ നിന്നും

പഥികന്‍ : പെട്രോളും ഡീസലുമൊക്കെ മറ്റുരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ട, നമുക്കു ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്ത സാധനങ്ങളാണ്. കൂടുതലും ഇറക്കുമതി ചെയ്യുന്നതും, പ്രോസസ് ചെയ്യുന്നതും, വിതരണം ചെയ്യുന്നതും ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള കമ്പനികള്‍ തന്നെയും. കൂടിയ വിലക്കു വാങ്ങി കുറഞ്ഞവിലക്കു വിറ്റു നഷ്ടം നേടുന്നതു നമ്മുടെ സര്‍ക്കാര്‍ തന്നെയാണെന്നതാണ് സത്യം. വിലക്കയറ്റം കുറക്കാന്‍ എന്തിനു പെട്രോളിനു സബ്സിഡി നല്‍കണം. അവശ്യ സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കുള്ള പെട്രോളിനുമാത്രം അതു നല്‍കിയാല്‍ പോരെ? അതുമല്ലെങ്കില്‍ അവശ്യ സാധനങ്ങള്‍ക്കുമാത്രം സബ്സിഡി നല്‍കിയാല്‍ പോരെ? നടക്കാവുന്ന ദൂരം പോലും പെട്രോളുകത്തിച്ചേ പോകൂവെന്നു നിര്‍ബന്ധം പിടിക്കുന്നവനു പെട്രോള്‍ വില സര്‍ക്കാര്‍ ചിലവില്‍ കുറച്ചു നല്‍കേണ്ടതുണ്ടോ? ഇല്ല. ഒന്നാമതായി മിതമായ ഭക്ഷണമെങ്കിലും ഉറപ്പായി പാവങ്ങള്‍ക്കു ലഭിക്കണം. രണ്ടാമതായി ജീവിക്കാനാവശ്യമായ തൊഴില്‍ കിട്ടണം. ആദ്യത്തേതിനു ഭക്ഷ്യ സുരക്ഷാ പദ്ധതിയും രണ്ടാമത്തേതിനു തൊഴിലുറപ്പു പദ്ധതിയും നിലവില്‍ വന്നിരിക്കുന്നു.

ഇനി നമുക്കു ചെയ്യാനുള്ളതു ഭക്ഷ്യ വസ്തുക്കള്‍ ആവശ്യത്തിനു ഉല്പാദിപ്പിക്കുക എന്നുള്ളതാണ്. അതിവിടെത്തന്നെ ചെയ്യാന്‍ കഴിയുന്നതാണു താനും.


PRAVEEN (പ്രവീണ്‍ ): @ പഥികന്‍
പോയ വര്‍ഷം ഐ ഒ സി യുടെ ലാഭം 10,998 കോടി...!!!! 65,000 കോടി രൂപ മതിക്കുന്ന പുതിയ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു..!!!! ‘ഗ്ലോബല്‍ 500’ പട്ടികയിലെ ഒന്നാം നമ്പര്‍ ഇന്ത്യന്‍ കമ്പനിയായ ഐ ഒ സിയും അത്രത്തോളമില്ലെങ്കിലും മുവ്വായിരത്തോളം കോടി ലാഭമുള്ള മറ്റു കമ്പനികളും ഇത്രേം വല്യ ‘നഷ്ട‘വും സഹിച്ചാണ് നമ്മളെയൊക്കെ ‘സേവിക്കുന്ന’തെന്ന് ഇപ്പോഴാണ് മനസ്സിലായത്..!!!

സര്‍ക്കാര്‍ സബ്സിഡിയുടെ കാര്യം..!!! പോയ വര്‍ഷം പെട്രോളിന്റെയും ഡീസലിന്റ്റെയും നികുതിയായി കേന്ദ്ര സര്‍ക്കാര്‍ മാത്രം 1,20.000 കോടിയോളമാണ്.. ‘സബ്സിഡി’ നല്‍കിയത് വെറും 53,000 കോടി.. ഇതിലെവിടെയാണ് നഷ്ടം? സര്‍ക്കാരിനും കമ്പനികള്‍ക്കും നഷ്ടമില്ലെങ്കില്‍ പിന്നാര്‍ക്കാണ് നഷ്ടം? ഉള്ള ശതകോടികള്‍ പത്തിരട്ടിയാക്കാന്‍ കച്ചവടം തുടങ്ങിയ മുകേഷ് അംബാനിയുടെ റിലയന്‍സിന്..!! അതു നികത്താ‍ന്‍ രാജ്യത്തെ ജനമൊന്നടങ്കം അനുഭവിക്കണം..!!!!!

ഭക്ഷ്യ സുരക്ഷാ പദ്ധതിയും തൊഴിലുറപ്പു പദ്ധതിയും മാത്രം മതി ജനങ്ങള്‍ക്കെന്നു പറയുന്നത് ഇരുട്ടുകൊണ്ട് ഓട്ടയടക്കലാണ്.. തൊഴിലുറപ്പു പദ്ധതിയില്‍ ഒരു ദിവസത്തെ വേതനം 150 രൂപയില്‍ താഴെയാണ്.. ഒരു വര്‍ഷത്തില്‍ നൂറു തൊഴില്‍ ദിനങ്ങള്‍ മാത്രം.. ഇതു കൊണ്ട് മാത്രം താങ്കള്‍ക്ക് ജീവിക്കാനാകുമോ? ഇപ്പോഴുള്ള ജോലി കളഞ്ഞിതിനു പോകുമോ? രാജ്യത്തെ ദരിദ്രരെ ദരിദ്രരായി നിലനിര്‍ത്താന്‍ മാത്രം ഉപകരിക്കുന്ന കുറെ പദ്ധതികള്‍...!!!!

ഇതിനിടയില്‍ വരുന്ന മിഡില്‍ ക്ലാസുകാരോ? അവര്‍ക്കൊന്നും ജീവിക്കേണ്ടേ?

വിലക്കയറ്റം കൂട്ടാന്‍ മാത്രം ഉപകരിക്കുന്നൊരു നടപടിയെടൂത്തിട്ട് അതിനു പകരം സബ്സിഡി നല്‍കണമെന്ന് പറയുമ്പോള്‍, ഒരു ലക്ഷം കോടിയിലധികം നികുതിയായി പിരിച്ചെടൂക്കുന്ന സര്‍ക്കാരിനും പതിനായിരം കോടീയിലധികം ലാഭമുണ്ടാക്കുന്ന പൊതുമേഖലാ കമ്പനികള്‍ക്കും ഈ നാട്ടിലെ ജനങ്ങളോട് യാതൊരും ഉത്തരവാദിത്വവുമില്ലേ..? എങ്കില്‍ പിന്നെ ഈ നികുതി പിരിക്കാനെന്തവകാശം? അത് ഒഴിവാക്കിയാല്‍ത്തന്നെ പകുതി വില കുറയും...!! അതിനു ശേഷം കമ്പനികള്‍ അന്താരാഷ്ട്ര വിലയുടെ കാര്യം പറഞ്ഞാല്‍ മനസ്സിലാകും..!!!!

SreeRavanan Kuwait: നികുതി പിരികുന്നത് '''COMMENWELTH ''' ഇനു വേണ്ടി അറിയില്ലേ

പഥികന്‍ : പ്രവീണ്‍,
എല്ലാ കാര്യങ്ങളും ഗവണ്മെന്റിനു തന്നെ ചെയ്യാനാവാത്തതു കൊണ്ടാണ് നമ്മുടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ വരെ സ്വകാര്യ വത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം രാജ്യത്തിന്റെ ലാഭമാണ്. സ്വകാര്യ സംരംഭത്തില്‍ നിന്നും ടാക്സായും മറ്റും രാജ്യത്തിനു നല്ലൊരു വരുമാനമുണ്ട്. ശതകോടികള്‍ കയ്യിലുള്ളവന്‍ എന്തെങ്കിലും ചെയ്താലെ അതില്‍ നിന്നും രാജ്യത്തിനു എന്തെങ്കിലും ലഭിക്കൂ. കയ്യില്‍ കാശ് വരുന്നവനെയെല്ലാം നാം എതിര്‍ക്കുന്നതു ശരിയാണോ? ഒരു വ്യവസ്ഥക്കുള്ളില്‍ നിന്നും നമുക്കൊപ്പം മറ്റൊരുവന്‍ കൂടി ലാഭമുണ്ടാക്കിയാല്‍ അതില്‍ എന്താണു കുഴപ്പം?

സര്‍ക്കാര്‍ നേടുന്ന ലാഭത്തിന്റെ വിഹിതമാണ് സര്‍ക്കാര്‍ പദ്ധതികള്‍. ജീവന്‍ നിലനിര്‍ത്താന്‍ 3 രൂപക്കു ഒരു കിലോ അരി കൊടുക്കേണ്ടിവരുന്നതു കോടിക്കണക്കിനാള്‍ക്കാര്‍ക്കാണ്. അവര്‍ക്കു 100 ദിവസം 150/- രൂപക്കു ഉറപ്പായി ജോലി കിട്ടുന്നതു പോലും അവരുടെ സ്വപ്നത്തിനടുത്താണ്. കേരളത്തിലെ ഇടത്തരക്കാരനു പോലും അതുകൊണ്ട് സുഖമായി കഴിയാനാവില്ലായിരിക്കും. പക്ഷെ അത് വലിയ ഒരാശ്രയമായി കാണുന്നവര്‍ നമ്മുടെ ചുറ്റുവട്ടങ്ങളില്‍ ഒരുപാടുണ്ടെന്നു മനസ്സിലാക്കാന്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ലിസ്റ്റൊന്നു നോക്കിയാല്‍ മതിയാവും. ഇന്ത്യയെന്ന ബൃഹത്തായ ദേശത്തു ഈ രണ്ട് പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ ഉണ്ടാകുന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ചെറുതാവില്ല. കാരണം ദാരിദ്ര്യ രേഖക്കു താഴെയുള്ളവന്റെ പ്രതി ശീര്‍ഷ വരുമാനം അതിനേക്കാള്‍ എത്രയോ തുച്ഛമാണ്.

ഞാന്‍ പറഞ്ഞതു, പെട്രോളിനും ഡീസലിനും മൊത്തത്തില്‍ സബ്സിഡി കൊടുക്കുന്നതിന്നു പകരം, ആവശ്യമായ ഇടങ്ങളില്‍ സബ്സിഡി കൊടുക്കണമെന്നാണ്. അതായതു അവശ്യ വസ്തുക്കള്‍ക്കും അവയുടെ ട്രാണ്‍സ്പോട്ടേഷനും. എന്തിനു ലക്ഷങ്ങളുടെ സ്വന്തം വാഹനങ്ങളില്‍ സഞ്ചരിക്കുന്നവനു ഇവ കുറച്ചു കൊടുക്കണം?

PRAVEEN (പ്രവീണ്‍ ): @ പഥികന്‍
പൊള്ളയായ വാദമുഖങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്റെ ‘സേവന’ങ്ങളെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍..

നികുതിയായി പിരിച്ചെടൂക്കുന്നതിന്റെ നാലിലൊന്ന് അതേ ഉല്പന്നത്തിന് ‘സബ്സിഡി’യായി നല്‍കുന്നതിനെ മഹാത്യാഗമായി കാണുന്ന താങ്കള്‍ക്ക് റിലയന്‍സിലോ എസ്സാറിലോ ഓഹരിയുണ്ടോയെന്നൊരു ന്യായമായ സംശയം ബാക്കിയാകുന്നു..!!!

“ശതകോടികള്‍ കയ്യിലുള്ളവന്‍“ (അംബാനിമാര്‍) പല ബിസിനസുകളും ചെയ്യുന്നുണ്ട്.. പക്ഷേ അവര്‍ ‘വ്യവസ്ഥക്കു’ള്ളില്‍ നിന്ന് എന്തെങ്കിലും ചെയ്ത് അതില്‍ നിന്നും രാജ്യത്തിനു എന്തെങ്കിലും ലഭിക്കൂമ്പോള്‍, എന്നെപ്പോലെ ഒരു വാഹനം സ്വന്തമായൂള്ളവരെ നേരിട്ടും, വാഹനങ്ങളിലെത്തുന്ന പച്ചക്കറി-പലചരക്കു സാധനങ്ങളുടെ വിലയായി അല്ലാത്തവരെയുമെന്നു വേണ്ട, രാജ്യത്തെ 90 ശതമാനത്തിനും ദ്രോഹിക്കുന്നതിനാണോ, അതോ ഒന്നോ രണ്ടോ മുതലാളിമാരുടെ ലാഭത്തിനും അതു വഴി രാജ്യത്തിനു ‘എന്തെങ്കിലും ലഭിക്കുന്ന‘തിനാണോ ഒരു ജനാധിപത്യ സര്‍ക്കാര്‍ പരിഗണന നല്‍കേണ്ടത്..?
(പെട്രോള്‍ പമ്പുകള്‍ പൂട്ടിക്കിടന്ന, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും അംബാനി ഇന്ത്യയിലെ കോടീശ്വരന്മാരില്‍ മുന്‍പില്‍ തുടരുന്നു..!!)

കേരളത്തെ പോലൊരു സംസ്ഥാനത്ത് ഇടത്തരക്കാരനു പോലും പ്രയോജനപ്പെടാത്തതെന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്ന പദ്ധതികളെ ന്യായീകരിക്കുമ്പോള്‍, താങ്കള്‍ക്കു പിന്നെ ആരോടാണ് പ്രതിബദ്ധത?
(രാജ്യത്തോടാണെന്നു പറഞ്ഞു വിനീതനാകില്ലെന്നു പ്രതീക്ഷിക്കുന്നു..!!)

ലക്ഷങ്ങള്‍ വിലയുള്ളതും അതില്‍ താഴെയുള്ളതുമായ വാഹങ്ങള്‍ കേരളത്തില്‍ ഇടത്തരക്കാര്‍ തന്നെയാണ് കൂടൂതല്‍ ഉപയോഗിക്കുന്നത്.. സ്വന്തം ജോലി ആവശ്യങ്ങള്‍ക്കായി ദിവസേന ശരാശരി 50 കി.മി വരെ സഞ്ചരിക്കേണ്ടി വരുന്ന അവരെത്തന്നെയാണിതു കൂടൂതല്‍ ബാധിക്കുന്നതും...അതു രാജ്യത്തെ വികസനത്തിനു വേണ്ടിയാണെന്ന് സമാധാനിക്കാന്‍ നമ്മുടെ നാട്ടിലെ ആര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല.. (രാജ്യത്തിന്റെ വികസനത്തിന്റെ പേരില്‍ കല്‍മാഡിമാര്‍ വികസിച്ചത് നമ്മള്‍ കണ്ടതല്ലേ?)
അതി സമ്പന്നര്‍ക്ക് മൈലേജ് കൂടൂതലുള്ളതും കുറഞ്ഞതുമായ ഒന്നിലധികം വാഹനങ്ങളുണ്ടാകും.. വില കൂട്ടിയാല്‍ അവര്‍ 10 കി മീ മൈലേജുള്ള സ്കോഡയില്‍ നിന്നിറങ്ങി 18 കി മീ മൈലേജുള്ള ടാറ്റ-ഹ്യുണ്ടായി-മാരുതി വാഹനങ്ങളിലേക്കു മാറും.. സ്വന്തം ജോലി ആവശ്യത്തിനു സമയത്ത് സൈറ്റിലെത്താന്‍ വേണ്ടി ഇരു ചക്ര വാഹനങ്ങളുപയോഗിക്കുന്ന സാധാരണക്കാരന് ജോലി ഉപേക്ഷിക്കുകയേ മാര്‍ഗമുണ്ടാകൂ.. അല്ലെങ്കില്‍ അതു അവന്‍ കൂലിയായി കൂട്ടി ചോദിക്കും..

@പെട്രോളിനും ഡീസലിനും മൊത്തത്തില്‍ സബ്സിഡി കൊടുക്കുന്നതിന്നു പകരം, ആവശ്യമായ ഇടങ്ങളില്‍ സബ്സിഡി കൊടുക്കണമെന്നാണ്. അതായതു അവശ്യ വസ്തുക്കള്‍ക്കും അവയുടെ ട്രാണ്‍സ്പോട്ടേഷനും

എവിടെയൊക്കെ സബ്സിഡി കൊടുക്കും..? അരിക്ക്? പച്ചക്കറിക്ക്? മേല്‍ പറഞ്ഞ ജോലിക്കാരന്? ബസ്-ഓട്ടൊ ഡ്രൈവര്‍മാര്‍ക്ക്?

എങ്കില്‍ പിന്നെ സബ്സിഡിക്കു വേണ്ടി ഒരു പുതിയ ഡിപ്പാര്‍ട്ടുമെന്റും അതിനു വേണ്ടി ലക്ഷക്കണക്കിനു ഉദ്യോഗസ്ഥരെയും കൂടി ഉണ്ടാക്കിയെടുക്കാം!!!!

ഇതിലൊക്കെ ലളിതമായൊരു കാര്യം,
അതായത് പിരിച്ചെടൂക്കുന്ന നികുതിയുടെ ഒരു ചെറിയ ഭാഗം, രാജ്യത്തെ ജനങ്ങളുടെ ഒന്നടങ്കം ക്ഷേമത്തെക്കരുതി സബ്സിഡിയായി സര്‍ക്കാര്‍ നല്‍കുന്നതാണോ താങ്കളുടെ അഭിപ്രായത്തില്‍ അക്ഷന്തവ്യമായ തെറ്റ്..?
‘സബ്സിഡി’ എന്ന വാക്കു പോലും ഈ സന്ദര്‍ഭത്തില്‍ യോജിക്കുമെന്നു തോന്നുന്നില്ല.. രാജ്യത്തെ ജനങ്ങള്‍ക്കൊന്നടങ്കം പ്രയോജനകരമായിരുന്ന, പെട്രോളിയം ഉല്പന്നങ്ങളുടെ സബ്സിഡി നിര്‍ത്തലാക്കി അതിനു പകരമായി, ജനക്ഷേമകരമായ എന്തു പദ്ധതിയാണ് സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയത്, അല്ലെങ്കില്‍ നടപ്പിലാക്കാന്‍ പോകുന്നതെന്നു കൂടീ പറഞ്ഞൂ തന്നാല്‍ ഉപകാരമായിരുന്നു..!!!!

പഥികന്‍: എവിടെയൊക്കെ സബ്സിഡി കൊടുക്കും..? അരിക്ക്? പച്ചക്കറിക്ക്? മേല്‍ പറഞ്ഞ ജോലിക്കാരന്? ബസ്-ഓട്ടൊ ഡ്രൈവര്‍മാര്‍ക്ക്?

സൌദിയില്‍ കുബ്ബൂസ് എന്ന ആഹാര സാധനം സര്‍ക്കാര്‍ സബ്സിഡിയോടെ ഒരു ഫിക്സെഡ് വിലയില്‍ കിട്ടുമെന്നു കേട്ടിട്ടുണ്ട്. ഹോട്ടലുകളില്‍ അതു തീര്‍ച്ചയായും ഉണ്ടാവണമെന്നും (വിദേശത്തു പോയിട്ടില്ല, കേട്ടറിവാണ്. തെറ്റുണ്ടെങ്കില്‍ തിരുത്തുക). അതുപോലെ ഒരു വിഭവം (ആര്‍ഭാടത്തിനല്ല) നമുക്കും കുറഞ്ഞവിലയില്‍ ലഭ്യമാക്കണം. കപ്പയോ കഞ്ഞിയോ ആയാലും മതി.

പൊതു യാത്രാ സംവിധാനം കാര്യക്ഷമമാകാത്തതു കൊണ്ടാണ് നമ്മളൊക്കെ സ്വന്തം വാഹനങ്ങള്‍ കൂടുതലും ഉപയോഗിക്കുന്നതു. അതു കാര്യക്ഷമമാക്കിയാല്‍ നാട്ടിലെ പെട്രോള്‍ ഉപയോഗം തന്നെ ഒരുപാട് കുറക്കാം. സബ്സിഡി അതിനുമാത്രം മതിയാവുകയും ചെയ്യും.


പൊള്ളയായ വാദമുഖങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്റെ ‘സേവന’ങ്ങളെപ്പറ്റിയുള്ള പരാമര്‍ശങ്ങള്
ഇതിനെന്താ ഞാന്‍ പറയുക. വീ.എസ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സേവനങ്ങളും കേന്ദ്രത്തിന്റേതായി ഞാന്‍ പറഞ്ഞ നേട്ടങ്ങള്‍ പൊള്ളയായവയും :) ഭക്ഷ്യസുരക്ഷാ പദ്ധതിയും, തൊഴിലുറപ്പു പദ്ധതിയും, വിവരാവകാശ നിയമവും ഏതു കണ്ണിലൂടെ നോക്കിയാലും ജനസേവനങ്ങള്‍ തന്നെയാണ്. കുറ്റം പറയാനായി നമുക്കു, ഈ വിലക്കു പോലും അരിവാങ്ങാന്‍ കഴിയാത്തവരുണ്ടെന്നും, കിട്ടുന്നവര്‍ വളരെ കുറവാണെന്നും, സര്‍വത്ര അഴിമതിയാണെന്നുമൊക്കെ പറഞ്ഞു സമാധാനിക്കാം.

കേരളത്തെ പോലൊരു സംസ്ഥാനത്ത് ഇടത്തരക്കാരനു പോലും പ്രയോജനപ്പെടാത്തതെന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്ന പദ്ധതികളെ ന്യായീകരിക്കുമ്പോള്‍, താങ്കള്‍ക്കു പിന്നെ ആരോടാണ് പ്രതിബദ്ധത?

“കേരളത്തിലെ ഇടത്തരക്കാരനു പോലും അതുകൊണ്ട് സുഖമായി കഴിയാനാവില്ലായിരിക്കും. പക്ഷെ അത് വലിയ ഒരാശ്രയമായി കാണുന്നവര്‍ നമ്മുടെ ചുറ്റുവട്ടങ്ങളില്‍ ഒരുപാടുണ്ടെന്നു മനസ്സിലാക്കാന്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ലിസ്റ്റൊന്നു നോക്കിയാല്‍ മതിയാവും.“ എന്നതിനെ ഈ വിധത്തില്‍ വ്യാഖ്യാനിച്ചതു ശരിയായൊ?

ഒന്നുകൂടി, പണക്കാരനെ വളര്‍ത്തുന്നതിനെയല്ല ഞാന്‍ അനുകൂലിച്ചതു. അവര്‍ പല ബിസിനസ്സുകളിലൂടെ വളര്‍ന്നു കൊണ്ടിരിക്കുന്നു. ഓഹരി വാങ്ങുന്നവനോ, പലിശയിടപാടു നടത്തുന്നവനോ അല്ല ഞാന്‍. എന്നാല്‍ പണമുണ്ടായ സഹജീവികള്‍ പിച്ചപ്പാത്രമെടുത്തു നടക്കണെമെന്നൊട്ടു മോഹിക്കുന്നുമില്ല. ഇവിടെ ബിസിനസ്സിലൂടെ പാര്‍ട്ടികള്‍ തന്നെ വളരുന്നില്ലേ? കാശെറിഞ്ഞു കാശുവാരുന്നവര്‍.

PRAVEEN (പ്രവീണ്‍ ): @ പഥികന്‍
ഞാന്‍ തൊഴിലുറപ്പു പദ്ധതിക്കോ, കേന്ദ്ര സര്‍ക്കാരിന്റെ മറ്റു ജനക്ഷേമ പദ്ധതികള്‍ക്കോ എതിരല്ല.. പെട്രോളിയം വില വര്‍ധനക്കും അതിനു നിരത്തുന്ന മുടന്തന്‍ ന്യായീകരണങ്ങളെയുമാണെതിര്‍ക്കുന്നത്....!!!
പക്ഷേ, ഇന്നാട്ടിലെ ബഹു ഭൂരിപക്ഷം ജനങ്ങളുടെയും കീശകാലിയാക്കുന്ന ഒരു അങ്ങേയറ്റം ജനദ്രോഹപരമായ നടപടീയെ ന്യായീകരിക്കാന്‍ താങ്കള്‍ കാണിക്കുന്ന അമിതോത്സാ‍ഹം എന്തിനാണെന്നാണ് ചോദിക്കുന്നത്..?
പെട്രോളിയം വില നിയന്ത്രണം എടുത്തു കളഞ്ഞതു കൊണ്ട് പ്രയോജനമുണ്ടായ ബഹുന്യൂനപക്ഷത്തിന്റെ താല്പര്യം ഇന്നാട്ടിലെ ജനങ്ങളുടെയൊന്നാകെ താല്പര്യത്തേക്കാള്‍ വലുതാണോ? സൌദിയിലെപ്പോലെ കുബ്ബൂസ് സബ്സിഡി നല്‍കി ലഭ്യമാക്കിയാല്‍, തീരുന്നതാണോ ബാക്കി സാധനങ്ങളുടെ വിലക്കയറ്റം..? സോപ്പ്, പേസ്റ്റ്, തുടങ്ങി സിമന്റ്, കമ്പി.., എല്ലാത്തിനും സബ്സിഡി നല്‍കുമോ..?


@പൊതു യാത്രാ സംവിധാനം കാര്യക്ഷമമാകാത്തതു കൊണ്ടാണ് നമ്മളൊക്കെ സ്വന്തം വാഹനങ്ങള്‍ കൂടുതലും ഉപയോഗിക്കുന്നതു. അതു കാര്യക്ഷമമാക്കിയാല്‍ നാട്ടിലെ പെട്രോള്‍ ഉപയോഗം തന്നെ ഒരുപാട് കുറക്കാം.

ഒരു 400 കൊല്ലം കഴിഞ്ഞാലും പ്രയോഗത്തില്‍ വരുത്താന്‍ സാധിക്കാത്ത ഇതു പോലുള്ള ഉട്ടോപ്പിയന്‍ ആശയങ്ങളെക്കാള്‍ എത്രയോ ലളിതവും ജനോപകാരവുമായിരുന്നൊരു നടപടി (പെട്രോളിയം സബ്സിഡി) താങ്കളെ അലോസരപ്പെടുത്തുന്നതെങ്ങനെയെന്നൊന്നു വിശദീകരിക്കാമോ..?

@എന്നാല്‍ പണമുണ്ടായ സഹജീവികള്‍ പിച്ചപ്പാത്രമെടുത്തു നടക്കണെമെന്നൊട്ടു മോഹിക്കുന്നുമില്ല.

പെട്രോള്‍ പമ്പുകള്‍ പൂട്ടിക്കിടന്ന, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഇന്ത്യയിലെ കോടീശ്വരന്മാരില്‍ മുന്‍പില്‍ തുടരുന്ന അംബാനിയും പെട്രൊളീയം വ്യാപാരം നടത്തിയില്ലെങ്കിലും ഒരു ചുക്കും സംഭവിക്കാനില്ലാത്ത എസ്സാറും പോലുള്ള “സഹജീവികള്‍” “പിച്ചപ്പാത്രമെടുത്തു” നടന്നാലോ എന്ന ആശങ്കയാണ്,
ചുറ്റുപാടും ജീവിക്കുന്ന സഹജീവികളുടെ ബുദ്ധിമുട്ടിനേക്കാള്‍ വലുതെന്നു കരുതുന്ന സ്ഥിതിക്ക്,
നമോവാകം..!!!!!!!!!!!!!!!!!!!!!

“പണമുള്ള സഹജീവികളും” , ദാരിദ്ര്യ് രേഖക്കു താഴെയുള്ളവരുമല്ലാതെ, ഇതിനിടയില്‍ വരുന്ന ഇടത്തട്ടുകാര്‍, താങ്കളുടെ മധുര മനോഹര രാജ്യത്ത് ഒന്നും അര്‍ഹിക്കുന്നില്ലേ?
അതോ “പണമുള്ള സഹജീവി“കള്‍ക്ക് പണമുണ്ടാക്കാനും, ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് സബ്സിഡീ നല്‍കാനും വേണ്ടി നികുതികള്‍ പിഴിഞ്ഞെടൂക്കാന്‍ മാത്രമുള്ളതാണോ രാജ്യത്തെ ഇടത്തട്ടുകാര്‍..?

പഥികന്‍ : ഞാന്‍ പറഞ്ഞതു ഇത്രമാത്രം, പെട്രോളിനും ഡീസലിനും മൊത്തത്തില്‍ സബ്സിഡി കൊടുക്കുന്നതിന്നു പകരം, ആവശ്യമായ ഇടങ്ങളില്‍ സബ്സിഡി കൊടുക്കണമെന്നാണ്. അതായതു അവശ്യ വസ്തുക്കള്‍ക്കും അവയുടെ ട്രാണ്‍സ്പോട്ടേഷനും. എന്നാല്‍ വലിയ വിലക്കയറ്റങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടേണ്ടിവരും.

ഇന്നു ലാഭമുള്ള നമ്മുടെ പൊതുമേഖലാ പെട്രോ സ്ഥാപനങ്ങള്‍, അന്താരാഷ്ട്ര വില ബാരല്ലിനു 140 ഡോളറിന്നു മുകളില്‍ വന്നകാലത്തു എത്രമാത്രം നഷ്ടത്തിലായിയെന്നു നാം ഓര്‍ക്കേണ്ടതുണ്ട്.വിപണിയില്‍ വലിയ വിലമാറ്റമില്ലാത്തതിനാല്‍ നാമൊക്കെ അപ്പൊഴും നിയന്ത്രണമില്ലാതെ വണ്ടിയോടിച്ചു കളിച്ചു കൊണ്ടിരുന്നു. ഇറക്കുമതി ചെയ്യുന്ന, നമുക്കു കൂടുതലായി ഉണ്ടാക്കാന്‍ കഴിയാത്ത ഒന്നിനെ വിലകുറച്ചു നല്‍കി, ആള്‍ക്കാരില്‍ പെട്രോളിനെക്കുറിച്ചു വിലകുറഞ്ഞ ഒരുസാധനമെന്ന പ്രതീതി നിലനിര്‍ത്തണ്ട ആവശ്യമുണ്ടോ? എന്നതാണ് ഒരു ചോദ്യം.

പെട്രോളിനനുസരിച്ചുള്ള വിലക്കൂടുതല്‍ സാധനങ്ങള്‍ക്കു വരുന്നതിന്നു മുഖ്യ കാരണം ട്രാന്‍സ്പോട്ടേഷനാണ്. കാര്യക്ഷമമായ ട്രാന്‍സ്പോട്ടേഷന്‍ വന്നേ പറ്റൂ. റോഡിനോടൊപ്പമുള്ള റെയില് പാതകള്‍ വരണം. 400 വര്‍ഷത്തിനു ശേഷവും ഇതൊന്നും വരില്ലെങ്കില്‍ എന്തു പറയാന്‍? ഓരോ നാട്ടിലെയും മുഖ്യ ഭക്ഷ്യവിഭവം ആ നാട്ടില്‍ തന്നെ ഉണ്ടാവുന്നവയാണ്. അതു ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ തന്നെ വില ഒരു പരിധി വരെ കുറക്കാം. കേരളാ സര്‍ക്കാര്‍ അതിനായി നല്ല ചുവടു വെപ്പുകള്‍ നടത്തിയിട്ടുണ്ട്. പ്രിസിഷന്‍ ഫാമിംഗ് പോലുള്ളവ ജനകീയമായി വരുന്നുണ്ട്.

“പണമുള്ള സഹജീവികളും” , ദാരിദ്ര്യ് രേഖക്കു താഴെയുള്ള സഹജീവികളും, ഇതിനിടയില്‍ വരുന്ന ഇടത്തട്ടുകാരും ഈ നാടിന്റെ യാദാര്‍ത്ഥ്യമാണ്. ഉന്മൂലന സിദ്ധാന്തമോ വര്‍ഗ്ഗസമര സിദ്ധാന്തമോ പൊടി തട്ടിയെടുത്തു ആര്‍ക്കും ഒന്നിനെയും ഇന്നു ഇല്ലാതാക്കാനാവില്ല. ജനാധിപത്യമെന്നതില്‍ ഇവര്‍ക്കെല്ലാം ഇടമുണ്ട്. മറ്റുള്ളവന്റെ നേട്ടത്തില്‍ അസഹിഷ്ണുക്കളാകാതെ സ്വന്തം നേട്ടങ്ങള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കുകയാണു നമ്മള്‍ ചെയ്യേണ്ടതു.

PRAVEEN (പ്രവീണ്‍ ) - @ഇന്നു ലാഭമുള്ള നമ്മുടെ പൊതുമേഖലാ പെട്രോ സ്ഥാപനങ്ങള്‍, അന്താരാഷ്ട്ര വില ബാരല്ലിനു 140 ഡോളറിന്നു മുകളില്‍ വന്നകാലത്തു എത്രമാത്രം നഷ്ടത്തിലായിയെന്നു നാം ഓര്‍ക്കേണ്ടതുണ്ട്

അതിന്റെ പേരില്‍ ഒരു കമ്പനിയും പൂട്ടിപ്പോയിട്ടില്ലല്ലോ..? (അന്നു സര്‍ക്കാര്‍ സബ്സിഡി നല്‍കിയത് ഔദാര്യമല്ല, സര്‍ക്കാരിന്റെ കടമയാണ്..!!!)
ഇപ്പോ അതിന്റെ പകുതി വിലയുമേയുള്ളൂ...!!!

പിന്നെ ഇപ്പോള്‍ വിലനിയന്ത്രണം നീക്കിയതിനെ ന്യായീകരിച്ച് ഈപ്പറയുന്നതിനെന്തു പ്രസക്തി..?
പിന്നെ ഇനിയും വില 140 ഡോളറിലെത്തിയാല്‍ പെട്രോള്‍ ലിറ്ററിന് 150 രൂപ കൊടൂക്കേണ്ടിയും വരും..!!!
ഇതൊന്നും താങ്കള്‍ക്ക് പ്രശ്നമല്ലാത്ത സ്ഥിതിക്ക് ചോദിക്കട്ടെ..
താങ്കള്‍ ഏതു ലോകത്താണ് ഹേ ജീവിക്കുന്നത്..?
ചന്ദ്രനിലാണോ? അതോ സൌരോര്‍ജം മാത്രം ഉപയോഗിക്കുന്ന വേറെ ഏതെങ്കിലും ഗ്രഹത്തിലോ..?

@ ഇറക്കുമതി ചെയ്യുന്ന, നമുക്കു കൂടുതലായി ഉണ്ടാക്കാന്‍ കഴിയാത്ത ഒന്നിനെ വിലകുറച്ചു നല്‍കി, ആള്‍ക്കാരില്‍ പെട്രോളിനെക്കുറിച്ചു വിലകുറഞ്ഞ ഒരുസാധനമെന്ന പ്രതീതി നിലനിര്‍ത്തണ്ട ആവശ്യമുണ്ടോ? എന്നതാണ് ഒരു ചോദ്യം.

ഹോ, ഭയങ്കരമായ പ്രശ്നം തന്നെ..!!!
ജനങ്ങളുടെ പ്രശ്നങ്ങളല്ല, “പ്രതീതി”യാണ് പ്രശ്നം..!!!!

ഈ “പ്രതീതി“ നിലനിര്‍ത്തിയാണ് നമ്മുടെ രാജ്യം അരനൂറ്റാണ്ടിലധികം മുന്നോട്ടു പോയത്..!!!
ഈ ഇറക്കുമതി ചെയ്യുന്ന ഈ സാധനം,
നിരുത്സാഹപ്പെടുത്തേണ്ടവയെന്ന പേരില്‍ അധികനികുതി ഈടാക്കുന്ന മദ്യത്തെയും സിഗരറ്റിന്റെയും തോതില്‍ നികുതി ഈടാ‍ക്കുന്നതു കൊണ്ടാണത് വില കുറഞ്ഞ സാധനമല്ലാതാകുന്നത്..!!
യഥാര്‍ത്ഥത്തില്‍ വില കുറഞ്ഞൊരു സാധനം നികുതി കൂട്ടി വില കൂടിയൊന്നാക്കി മാറ്റി, അതില്‍ എന്തെങ്കിലും കുറവു നല്‍കുന്നതു മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന “തെറ്റായ” ‘പ്രതീതി‘യാണ് പെട്രോള്‍ വിലവര്‍ധന കൊണ്ട് രാജ്യത്തെ ജനങ്ങള്‍ക്കാകെയുണ്ടാകുന്ന പ്രശ്നങ്ങളെക്കാള്‍ വലുതെന്ന താങ്കളുടെ നിഗമനം നോബല്‍ പുരസ്കാരത്തിനു പരിഗണിക്കാന്‍ അയച്ചുകൊടുക്കുന്നത് നന്നായിരിക്കും..!!!!

ട്രാന്‍സ്പോര്‍ട്ടേഷന്‍ വികസിപ്പിക്കാ‍ന്‍ റെയില്‍ പാത ഉണ്ടാക്കാന്‍ പറയുന്ന താങ്കള്‍ ഇപ്പോഴും ഉള്ള പാത പോലും ഇരട്ടിപ്പിക്കാത്ത കേരളത്തിലല്ലേ ജീവിക്കുന്നതും..? എത്ര കൊല്ലം കഴിഞ്ഞാലും നടക്കാന്‍ സാധ്യതയില്ലാത്ത ഉട്ടോപിയന്‍ ആശയങ്ങള്‍ പറഞ്ഞ്, സമയം കളയുന്നതിനേക്കാള്‍ ഭേദം ചെയ്യാന്‍ പറ്റുന്ന ലളിതമായ കാര്യം ചെയ്യുകയല്ലേ..?
പൊതുഗതാഗതം എത്രയൊക്കെ വികസിച്ചാലും അര്‍ധരാത്രി അസുഖബാധിതനായൊരാളെ ആശുപത്രിയിലാക്കാന്‍, ‘പൊതുഗതാഗതം’ ഓടിയെത്തുമോ? ദിവസം ഒന്നോ രണ്ടോ ബസുകള്‍ മാത്രമുള്ള ഇടുക്കിയിലെ ചില പ്രദേശങ്ങളീല്‍ നാലാള്‍ക്ക് യാത്ര ചെയ്യാ‍ന്‍ ‘പൊതുഗതാഗതം’ ഓടി വരുമോ..?


പഥികന്‍ :അതിന്റെ പേരില്‍ ഒരു കമ്പനിയും പൂട്ടിപ്പോയിട്ടില്ലല്ലോ..? (അന്നു സര്‍ക്കാര്‍ സബ്സിഡി നല്‍കിയത് ഔദാര്യമല്ല, സര്‍ക്കാരിന്റെ കടമയാണ്..!!!)

സര്‍ക്കാരിന്റെ കടമകളെക്കുറിച്ചും നമ്മുടെ അവകാശങ്ങളെക്കുറിച്ചുമേ നമുക്കു ബോധമുള്ളൂ. സ്വന്തം കടമകളെക്കുറിച്ചു കൂടി നമുക്കു ബോധമുണ്ടാകേണ്ടിയിരിക്കുന്നു. കമ്പനികളെ പൂട്ടിച്ചിട്ടു തുറക്കുന്നതിലാണല്ലോ മിടുക്ക്? ഇനിയും അനിയന്ത്രിതമായ വിലക്കയറ്റം ഉണ്ടായാല്‍ സര്‍ക്കാര്‍ തന്നെ നടപടിയെടുക്കണം. അതു ഞാന്‍ മുന്നേ പറഞ്ഞു കഴിഞ്ഞല്ലോ?

നിരുത്സാഹപ്പെടുത്തേണ്ടവയെന്ന പേരില്‍ അധികനികുതി ഈടാക്കുന്ന മദ്യത്തെയും സിഗരറ്റിന്റെയും തോതില്‍ നികുതി ഈടാ‍ക്കുന്നതു കൊണ്ടാണത് വില കുറഞ്ഞ സാധനമല്ലാതാകുന്നത്..!! യഥാര്‍ത്ഥത്തില്‍ വില കുറഞ്ഞൊരു സാധനം നികുതി കൂട്ടി വില കൂടിയൊന്നാക്കി മാറ്റി, അതില്‍ എന്തെങ്കിലും കുറവു നല്‍കുന്നതു മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന “തെറ്റായ” ‘പ്രതീതി‘യാണ് പെട്രോള്‍ വിലവര്‍ധന കൊണ്ട് രാജ്യത്തെ ജനങ്ങള്‍ക്കാകെയുണ്ടാകുന്ന പ്രശ്നങ്ങളെക്കാള്‍ വലുതെന്ന താങ്കളുടെ നിഗമനം നോബല്‍ പുരസ്കാരത്തിനു പരിഗണിക്കാന്‍ അയച്ചുകൊടുക്കുന്നത് നന്നായിരിക്കും..!!!!

നോബല്‍ സമ്മാനം കിട്ടിയാല്‍ ഞാന്‍ നിഷേധിക്കില്ല :)
വീണ്ടും എനിക്കു പഴയതു തന്നെ പറയേണ്ടി വരുന്നു. നമുക്കു ഉത്പാദിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള, ഇറക്കുമതി ചെയ്യുന്ന, ലോകത്തു നിന്നു തന്നെ തീര്‍ന്നുകൊണ്ടിരിക്കുന്ന, വളരെയധികം ഉപയോഗമുള്ള, വളരെയധികം വിലമതിക്കുന്ന ഒരു സാധനത്തിന്റെ വില എപ്പോഴും നഷ്ടം സഹിച്ചും നിയന്ത്രിച്ചു നിര്‍ത്തി ജനങ്ങളില്‍ “ഇതു വളരെ ചീപ്പായി കിട്ടുന്നതാണെന്ന പ്രതീതി” നിലനിര്‍ത്തേണ്ടതില്ലെന്നതാണതു.

പിന്നെ നികുതി, അതാണു രാജ്യത്തിന്റെ മുഖ്യവരുമാനം സംസ്ഥാനങ്ങളുടെയും. ആരും അതു കുറക്കില്ല. വിലകൂടുംബോള്‍ കൂട്ടിക്കിട്ടുന്ന കൂടിയ വരുമാനത്തിന്റെ അല്‍പ്പം പോലും കുറക്കാന്‍ സംസ്ഥാനങ്ങള്‍ പോലും തയ്യാറാവില്ല. ദേശ പരിപാലനം, പദ്ധതികള്‍ മുതല്‍ ദേശസുരക്ഷ വരെ ഇതില്‍ നിന്നാണ് നടപ്പിലാക്കുക.

നിരുത്സാഹപ്പെടുത്തേണ്ടവയെന്ന പേരില്‍ അധികനികുതി ഈടാക്കുന്ന മദ്യത്തെയും സിഗരറ്റിന്റെയും തോതില്‍ നികുതി ഈടാ‍ക്കുന്നതു കൊണ്ടാണത് വില കുറഞ്ഞ സാധനമല്ലാതാകുന്നത് എന്നു പറയുന്നതു ശരിയാണ്. മദ്യവും സിഗററ്റുമൊക്കെ നിരുത്സാഹപ്പെടുത്തുന്നതു ഇപ്പോള്‍ ജീവിക്കുന്ന ജനതക്കു വേണ്ടിയാണെങ്കില്‍, പെട്രോളിന്റെ അമിത ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതു വരും തലമുറകള്‍ക്കു വേണ്ടിക്കൂടിയാണ്.

 നാലാള്‍ക്കു യാത്ര ചെയ്യാവുന്ന പൊതു ഗതാഗത വാഹനവും, അസമയത്തെ യാത്രയും നടക്കാത്തതൊന്നുമല്ലല്ലോ? ഒരു വീട്ടിലും വണ്ടിയുണ്ടാവരുതെന്നല്ല പറഞ്ഞതു. അവയുടെ അനാവശ്യ ഉപയോഗം നമുക്കു കുറക്കാന്‍ കഴിയണമെന്നാണു. ഇതൊക്കെ എന്നോടു തന്നെയുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

ഇനിയും വില 140 ഡോളറിലെത്തിയാല്‍ പെട്രോള്‍ ലിറ്ററിന് 150 രൂപ കൊടൂക്കേണ്ടിയും വരും..!!! ഇതൊന്നും താങ്കള്‍ക്ക് പ്രശ്നമല്ലാത്ത സ്ഥിതിക്ക് ചോദിക്കട്ടെ. താങ്കള്‍ ഏതു ലോകത്താണ് ഹേ ജീവിക്കുന്നത്..?ചന്ദ്രനിലാണോ? അതോ സൌരോര്‍ജം മാത്രം ഉപയോഗിക്കുന്ന വേറെ ഏതെങ്കിലും ഗ്രഹത്തിലോ..?

ഇവിടെ, ഈ ഭൂമിയില്‍. എല്ലാ ബുദ്ധിമുട്ടുകളോടെയും... കഴിയുവോളം മിതമായി ഉപയോഗിക്കാന്‍ ശ്രമിച്ചുകൊണ്ട്.... കുറഞ്ഞ വിലക്കു സാധനം കിട്ടിയിരുന്നെങ്കില്‍ എന്നു ആശിച്ചു കൊണ്ടും...

Friday, March 5, 2010

എം.എഫ് ഹുസൈന്‍ ഇന്ത്യവിടുമ്പോള്‍

വിവിധ ബ്ലോഗുകളില്‍ നടക്കുന്ന ചൂടു ചര്‍ച്ചകള്‍ വായിച്ചപ്പോള്‍ ഞാന്‍ രൂപീകരിച്ച എന്റെ ഇപ്പോഴത്തെ അഭിപ്രായം

മറ്റുള്ളവന്റെ മതവികാരം ഹനിക്കുന്നതു ഇസ്ലാമിക നിയമപ്രകാരം തെറ്റാണ്. നഗ്നത പ്രദര്‍ശിപ്പിക്കുന്നതും അതു വരക്കുന്നതുമൊക്കെയും ഇസ്ലാമികമായി തെറ്റു തന്നെ. ആ അര്‍ത്ഥത്തില്‍, ഇസ്ലാമിക കാഴ്ചപ്പാടില്‍ അദ്ദേഹം തെറ്റുകാരനാണ്.

എന്നാല്‍ ഒരു കലാകാരന്റെ ചിന്താഗതിയില്‍ അതെത്രമാത്രം തെറ്റാണ്? പ്രശസ്തരായ ചിത്രകാരന്മാരുടെ ഒട്ടനവധി പ്രശസ്ത ചിത്രങ്ങള്‍ നഗ്നതയുടെ ആഘോഷങ്ങളാണ്. നമ്മുടെ പാര്‍ക്കുകളിലും മറ്റും കാണുന്ന ശില്‍പ്പങ്ങളും നാണമില്ലാത്തവ തന്നെ.

അമ്പലമുറ്റങ്ങളിലും ആഡിറ്റോറിയങ്ങള്‍ക്കുമുന്നിലുമൊക്കെ താലമെടുത്തു നില്‍ക്കുന്ന സ്ത്രീ ശില്‍പ്പങ്ങളിലെ വേഷം, മാറു മാത്രവും(ഇപ്പോഴത്തെ ബ്രാ പോലെയുള്ളതു) അരക്കു താഴെയും മറക്കുന്ന പഴയ വലിയവീട്ടുകളിലെ വസ്ത്രധാരണമാണു. ഇന്നു ആ വേഷത്തില്‍ നമ്മുടെ പെണ്ണുങ്ങളെ കാണാനാവുമോ? ആ വേഷം ഇന്നൊരു മോശം വേഷമായി നമ്മള്‍ പരിഗണിക്കുന്നു. ശ്രീ. രവിവര്‍മ്മയുടെ ചന്തമാര്‍ന്ന മാതൃകകളില്‍ കൂടി ദൈവത്തിനെ കാണാനാണ് പരിഷ്കൃത സമൂഹത്തിനു താല്‍പ്പര്യം. കാരണം നമ്മളുടെയുള്ളില്‍ അത്തരം വസ്ത്രധാരണങ്ങള്‍ കുലമഹിമയും ആഢ്യത്തവുമൊക്കെ വിളിച്ചറിയിക്കുന്നവയാണ്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അങ്ങനെയായിരുന്നോ? അടുത്ത നൂറ്റാണ്ടില്‍, ആഢ്യത്തമുള്ളവേഷമായി പാന്റും ഷര്‍ട്ടുമൊക്കെ മാറുകയും നമ്മുടെ ഇഷ്ടക്കാരെ നാം അവയില്‍ സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തേക്കാം. ദേശകാലവേഷ്ങ്ങള്‍ക്കു പ്രസക്തി കല്‍പ്പിക്കാത്ത കലാകാരനെന്ന ധിക്കാരിക്കു ഇവ തെറ്റാവുമോ? ശ്രീ രവിവര്‍മയെ ചുറ്റിപ്പറ്റിത്തന്നെ അദ്ദേഹത്തിന്റെ മോഡലിനെ നഗ്നയായി നിര്‍ത്തി വരച്ചിരുന്ന ഒരു ചരിത്രം ഉണ്ട് എന്നുകൂടി ഓര്‍ക്കുക.

ഇനി ഇന്ത്യന്‍ സാഹചര്യം കൂടി നോക്കാം. ഭരണഘടനാപരമായി മതസ്വാതന്ത്ര്യവും, വിശ്വാസ സ്വാതന്ത്ര്യവും, വ്യക്തിസ്വാതന്ത്ര്യവുമൊക്കെയുള്ള നാട്. മറ്റുള്ളവന്റെ മേലേ കുതിര കയറുന്നതിനല്ല നമ്മുടെ സ്വാതന്ത്ര്യം. എല്ലാത്തിനും ഒരു അതിര്‍വരമ്പുകള്‍ വേണ്ടേ? വേണം. മറ്റൊരു രാജ്യത്തു നിന്നു സമാനമായ കാരണത്താല്‍ പുറത്തായവരെ, ഇവിടെ അഭിപ്രായസ്വാതന്ത്ര്യം-കലാകാരന്റെ അവകാശം എന്നൊക്കെ പറഞ്ഞു സംരക്ഷിക്കുമ്പോള്‍ മറ്റുചിലരെ സ്വന്തം നാട്ടില്‍ നിന്നും ആട്ടിപ്പുറത്താക്കുന്ന ഇരട്ടത്താപ്പാണ് വിമര്‍ശിക്കപ്പെടേണ്ട ഒന്നു.

ഇതൊരു വ്യത്യസ്തമായ രാജ്യമാണ്. ഒരുപാട് മതങ്ങളുള്ള രാജ്യം. നമുക്കു നിയതമായ ഒരു രീതിവേണം ഇക്കാര്യങ്ങളില്‍. ഏതെങ്കിലുമൊക്കെ നാടുകളില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കിയവരെ സ്വീകരിക്കാതിരിക്കുക എന്നതാണ് വേണ്ടതു. പ്രത്യേകിച്ചും മതവുമായി ബന്ധപ്പെട്ടവരെ. ഇസ്ലാംവിരുദ്ധതയുടെ പേരില്‍ നാടുവിടേണ്ടിവന്ന തസ്ലീമാ എന്ന ബംഗ്ലാദേശുകാരിയെ നമ്മള്‍ സംരക്ഷിക്കുകയും, നമ്മുടെ രാജ്യത്തിന്റെ ഉന്നതബഹുമതികളിലൊന്നു നല്‍കി നമ്മള്‍ ആദരിച്ച എം.എഫ്. ഹുസൈന്‍ ഹൈന്ദവ വിരുദ്ധതയുടെപേരില്‍ പുറത്താകുകയും ചെയ്യുമ്പോഴാണ് മതം ഒരു വിഷയമായി ഈ കാര്യത്തില്‍ കടന്നു വരിക.

ഒരു മുസ്ലിമിനെ/ഇസ്ലാമിനെ ആക്രമിക്കുക എന്ന ഉദ്ദേശം ആര്‍ക്കെങ്കീലുമുള്ളിലുണ്ടെങ്കില്‍ എം.എഫ് ഹുസൈനെ അതിനായി തിരഞ്ഞെടുക്കുമ്പോള്‍ ഇത്രയും കൂടി അറിയേണ്ടതുണ്ട്. ഇപ്പോള്‍ 95 വയസ്സോളം പ്രായമുള്ള അദ്ദേഹത്തിന്റെ 30-35 വയസ്സുള്ള സമയത്താണ് നമ്മുടെ സ്വാതന്ത്ര്യ ദിനവും ഇന്ത്യാ വിഭജനവുമൊക്കെ സംഭവിച്ചതു. ഒരു മുസ്ലിം മതമൌലികവാദിയായിരുന്നു അദ്ദേഹമെങ്കില്‍, അന്നു അദ്ദേഹം പാകിസ്ഥാനിലേക്കു പോയേനെ എന്നാണെന്റെ വിശ്വാസം.

ഇന്ത്യന്‍ പിക്കാസൊ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പല ചിത്രങ്ങളും സാക്ഷാല്‍ പിക്കാസോയുടെ ചിത്രങ്ങള്‍ പോലെ എനിക്കു കണ്ടാല്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതു തന്നെ. മറ്റുള്ളവരെഴുതിയ അവരവരുടെ വീക്ഷണ വിവരണങ്ങളില്‍ കൂടി നോക്കുമ്പോഴാണു എനിക്കാ ചിത്രങ്ങളെ മനസ്സിലാവുന്നതു.

ഇവിടെ ഹുസൈന്റെ നഗ്നതാചിത്രങ്ങളെ അപഗ്രഥിച്ചുള്ള വിവരണങ്ങള്‍ വായിക്കുമ്പോള്‍ അദ്ദേഹം ചെയ്തതു ഒരു തെറ്റെന്നു തോന്നുന്നു. അതോടൊപ്പം നഗ്നനായ ഹിറ്റ്ലറെ ചിത്രീകരിച്ച ഒരു ചിത്രം കൂടി ഞാന്‍ കണ്ടു. അതില്‍ നിന്നും ഈ രീതി അദ്ദേഹത്തിന്റെ ശൈലികളിലൊന്നായും കാണാവുന്നതാണ്.

ശരി തെറ്റുകള്‍ വീക്ഷണകോണുകള്‍ക്കനുസരിച്ചു മാറും. നമുക്കു ചെയ്യുവാന്‍ കഴിയുന്നതു ഒരു മദ്ധ്യപാത നിര്‍മ്മിക്കുക എന്നതു മാത്രമാണ്.

Monday, August 10, 2009

സ്വയാശ്രയം

സ്വയാശ്രയം മുക്കുവന്റെ നോട്ടത്തില്‍! എന്ന പോസ്റ്റിനിട്ട മറുപടി.

പോസ്റ്റ് വായിച്ചു. പലതിനോടും യോജിക്കാന്‍ പറ്റുന്നില്ല. കേരളത്തിനു അകത്തെ സ്വാശ്രയകോളേജുകള്‍ തുടങ്ങുന്ന കാലത്ത് രാഷ്ട്രീയ നേതൃത്വം പറയുകയും, കോളേജ് ഉടമകള്‍ നിഷേധിക്കാതിരിക്കുകയും, ഒരു വര്‍ഷം നടപ്പില്‍ വരുത്തുകയും ചെയ്ത കാര്യമാണ് ഈ 50:50. ആദ്യവര്‍ഷത്തെ സ്വാശ്രയ കോളേജിലെ 50% വിദ്യാര്‍ത്ഥികള്‍ പഠിച്ചതു 4000 രൂപക്കാണ്. അന്നത്തെ ബാക്കി 50% ത്തിന്റെ സ്വാശ്രയഫീസ് 33000 രൂപയായിരുന്നു. ഈ വസ്തുതകളില്‍ നിന്നുള്ള വലിയ മാറ്റം ആത്യന്തികമായി “ജനങള്‍ വഞ്ചിക്കപ്പെട്ടു” എന്നതിന്റെ തെളിവു മാത്രമേ ആകുന്നുള്ളൂ.

സമ്പത്ത് മാത്രം ഉന്നത വിദ്യാഭ്യാസത്തിന്റെ യോഗ്യതയാകുന്നത് ശരിയല്ല. രണ്ടുള്ളവന്‍ ഒന്നു ഇല്ലാത്തവനു നല്‍കട്ടെയെന്ന യേശു വചനം അവര്‍തന്നെ മറക്കുന്നതു ശരിയാണോ? ഇവിടുത്തെ പാവപ്പെട്ടന്റെ അഹങ്കാരമല്ല ഈ അവകാശവാദം. ഗവണ്മെന്റ് പറയുന്നയോഗ്യതയില്‍ ‘കാശ്‘ മാത്രമില്ലാതായിപ്പോയവന്റെ രോദനത്തിന്ന് ചെവികൊടുക്കണമെന്നേ പറയുന്നുള്ളൂ. പണക്കാരുടെ മക്കള്‍ മുമ്പും സ്വാശ്രയകോളേജുകളില്‍ പഠിച്ചിരുന്നു. കേരളത്തിന്ന് പുറത്തായിരുന്നുവെന്ന് മാത്രം. അത് ഇന്നും സാധ്യമാണ്. ഇവിടുത്തേതിനേക്കാള്‍ കൂടുതല്‍ ഫീസും കോഴയും ഇപ്പോഴും അവിടെയുണ്ട് താനും. പണക്കാരന്റെ മക്കള്‍ക്കുമാത്രം പഠിക്കാന്‍കഴിയുന്ന ഉന്നതവിദ്യാഭാസകേന്ദ്രങള്‍ കൊണ്ട് സാമൂഹ്യ നീതി തരപ്പെടില്ല. അങനെയൊന്ന് പാവങള്‍ക്കു ആശകൊടുത്ത് ഇവിടെ തുടങേണ്ടിയിരുന്നോ? രണ്ട് സ്വാ‍ശ്രയ കോളേജുകള്‍ = ഒരു ഗവ. എങിനീയറിംഗ് കോളേജ് എന്നതിനു ഒതു തരത്തിന്ലും സാധ്യമല്ലെങ്കില്‍, 4 സ്വാ‍ശ്രയ കോളേജുകള്‍ = ഒരു ഗവ. എങിനീയറിംഗ് കോളേജ് എന്നതെങ്കിലും സാധ്യമാക്കേണ്ടതാണ്. അല്ലെങ്കില്‍ 50% സീറ്റില്‍ മെറിറ്റില്‍ നിന്നും ഗവ. ഫീസില്‍ (എന്നുവെച്ചാല്‍ ഗവ. കോളേജിലെ ഫീസില്‍, അല്ലാതെ ഗവ. നിശ്ചയിക്കുന്ന ഫീസല്ല) പ്രവേശനം നടത്തിയിട്ടു, ബാക്കി ഫീസ് സര്‍ക്കാര്‍ വഹിക്കണം.

6200/- ഫീസ് കൊടുക്കുന്നതിനുപോലും കഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ നമ്മുടെ കാമ്പസ്സുകളിലുണ്ട്. ആരെങ്കിലുമിതിനെ പുശ്ചിച്ചു തള്ളുന്നെങ്കില്‍ അവര്‍ക്കു ഏതെങ്കിലുമൊരു ഗവ. എങിനീറിംഗ് കോളേജില്‍ സ്കോളര്‍ഷിപ്പു നല്‍കാമെന്ന് പറഞു ഒരു നോട്ടീസ് കൊടുത്താല്‍ മതിയാവും സത്യാവസ്ഥ ബോധ്യപ്പെടാന്‍. എന്നിട്ടു ആ കുട്ടികളുമായി ഒന്നു സംസാരിക്കുകയും അവരുടെയൊക്കെ വീടുകള്‍ ഒന്നു സന്ദര്‍ശിക്കുകയും ചെയ്താല്‍ 50:50 ന്റെ ആവശ്യകത മനസ്സിലാകും. ഇതു ഒരു കുട്ടിയെ സഹായിക്കാന്‍ ഇറങ്ങി പുറപ്പെട്ട കൂട്ടായ്മയുടെ അനുഭവ സാക്ഷ്യം. കേവലം അഞ്ഞൂറോ, ആയിരമോ മാസം നല്‍കുന്ന ഒരു സ്കോളര്‍ഷിപ്പിനു വന്നവരിലേറെയും അര്‍ഹരായിരുന്നു.

പഠിക്കാനായി ലോണെടുക്കൂവെന്നു പറയാന്‍ എത്രയെളുപ്പം? ഈടില്ലാതെ ലോണ്‍ കിട്ടുമെന്നുള്ളതു വെറും പറച്ചില്‍ മാത്രം. ഒരുത്തനെ പഠിപ്പിക്കാന്‍ ഉള്ളതെല്ലാം കൂടി (എന്തെങ്കിലും ഉണ്ടെങ്കില്‍ ?) ഈടു നല്‍കിയാല്‍ കുടുംബത്തിന്റെ കഥയെന്താവും? മറുപടി പറഞ്ഞുപറഞ്ഞ് കാശില്ലാത്തവന്‍ പെണ്ണ് കെട്ടരുതെന്നും, കുട്ടികളെ ഉണ്ടാക്കരുതെന്നും, ഒന്നും ആഗ്രഹിക്കരുതെന്നും പറയില്ലെന്നു വിശ്വസിക്കട്ടെ?

Monday, July 27, 2009

ലക്ഷ്യം മാറുന്ന ചര്‍ച്ചകള്‍

‘രതി’യ്ക്കുണ്ടോ ‘വർഗ്ഗ‘ഭേദം? എന്ന പോങുമ്മൂടന്റെ പോസ്റ്റിനിട്ട മറുപടി

പുരുഷാധിപത്യമാണ് സകലപ്രശ്നങള്‍ക്കും കാരണമെന്ന ഫെമിനിസ്റ്റ് ചിന്താഗതി നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ പോലും അംഗീകരിക്കില്ല.ഒരു അനുഭവം പറയാം. ‘പരസ്യങളിലെ സ്ത്രീ’ എന്ന വിഷയത്തെ സംബന്ധിച്ച് ശ്രീമതി. അജിത നടത്തിയ ഒരു സെമിനാര്‍ വര്‍ഷങള്‍ക്കു മുന്‍പ് കോഴിക്കോട് വനിതാപോളിയില്‍ വെച്ചു കേള്‍ക്കാന്‍ ഇടയായി.അവര്‍ ഊന്നിപ്പറഞതൊക്കെയും പുരുഷ മേധാവിത്വത്തെ കുറിച്ചും, പകര്‍ന്നു നല്‍കാന്‍ ശ്രമിച്ചതു പുരുഷവിദ്വേഷവും ആയിരുന്നു. പക്ഷെ ഒരു വിദ്യാര്‍ത്ഥിനി പോലും അതിനെ അനുകൂലിക്കാന്‍ തയ്യാറായില്ല എന്നു മാത്രമല്ല അതി നിശിതമായ വിമര്‍ശനം നടത്തുകയും ഉണ്ടായി. എല്ലാവരും കൂടി തല്ലിക്കളയുമോയെന്നു പോലും എനിക്കു തോന്നിയതാണ്. പിന്നീട് സ്ത്രീധനത്തെക്കുറിച്ചും അതിന്റെ നിയമ വശങളെക്കുറിച്ചും സംസാരിച്ച ഒരു വക്കീല്‍ ചേച്ചിയോട് “ചേച്ചി കല്യാണം കഴിച്ചോ‍? എന്തു ത്രീധനം കിട്ടി(കൊടുത്തു)?” എന്ന ചോദ്യവും അവരുടെ പരുങലും ചിരിയില്‍ ഒതുങിയ മറുപടിയും ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

തീവ്രനിലപാടുകാരോട് പറയാനുള്ളത് ഒന്നുമാത്രം “ആദ്യം സ്വവര്‍ഗ്ഗത്തിനു അതൊന്നു മനസ്സിലാക്കിക്കൊടുക്കു, അവര്‍ക്കു മനസ്സിലാകാത്തതു പാവം എതിര്‍ മനസ്സുകള്‍ക്കെങനെ മനസ്സിലാകും?”. സാമാന്യ സ്ത്രീജനങള്‍ക്ക് ഭൂരിപക്ഷമുള്ള സദസ്സ് ഇവരെ തള്ളിക്കളയും എന്നു അതോടെ ഉറപ്പായി.

ചിലരുടെ പുരുഷ വിദ്വേഷമായിപ്പോയി ഫെമിനിസത്തിന്റെ മൂലതന്തു. അതുകൊണ്ട്തന്നെ അവര്‍ എന്തെഴുതിയാലും കുറ്റങ്ങള്‍ പുരുഷനില്‍ മാത്രമാവും കാണുക. ജിഷക്കും പറ്റിയതു അതാവും.

പിന്നെ സ്വവര്‍ഗ്ഗ രതി. പോങ്ങൂസിന്റെ മക്കള്‍ക്കു പോങ്ങൂസ് ആഗ്രഹിച്ചില്ലേലും കുറച്ചൊക്കെ താങ്കളുടെ ഗുണമുണ്ടാവും. എന്നാല്‍ സ്വ.രതിമാത്രമുള്ളാള്‍ക്കാര്‍ക്കു ആഗ്രഹിച്ചാലും അതു നടക്കില്ലല്ലോ. അവരെ സ്വസ്തമായി അവരുടെ വഴിക്കു വിട്ടാല്‍ അതോടെ (ആ ജന്മത്തോടെ) ആ പ്രശ്നം പരിഹരിക്കപ്പെടില്ലേ? സാമൂഹ്യ മൂല്യച്യുതിയാണ് പ്രശ്നമെങ്കില്‍, ഇവിടെ ഇപ്പോള്‍തന്നെ അതിന്നു കുറവൊന്നുമില്ലല്ലോ?

വിഷയാവതരണം ഇഷ്ടപ്പെട്ടു. സ്വരച്ചേര്‍ച്ചയില്ലായ്മ വെളിവാക്കാനിട്ട കഥയും പെരുത്തിഷ്ടമായി.

Tuesday, July 21, 2009

മൂല്യങ്ങളില്ലാത്ത മാധ്യമങ്ങള്‍

പോങ്ങുമ്മൂടന്റെ "നേടുന്ന കോടിയിൽ, കോടുന്ന ബന്ധങ്ങൾ !" എന്ന പോസ്റ്റിലിട്ട മറുപടി

“ടീമിനോളമേ ക്യാപ്റ്റനും നന്നാവൂ”, “ജനതയോളമേ ഭരണാധികാരിയും നന്നാവൂ” എന്നൊക്കെ പറയാറില്ലെ? മാധ്യമങളുടെ കാര്യവും അങനെതന്നെ. ജനങള്‍ ഇഷ്ടപ്പെടുന്നതിനെ അവര്‍ വിളമ്പുന്നു. ജനസമ്മതി എന്ന ഒന്നാണല്ലോ ഇവയൊക്കെ നിലനിന്നു പോകുന്നതിന്നും മറ്റു ചാനലുകളിലേക്കു വ്യാപിക്കുന്നതിന്നും കാരണം. ഏകഭാര്യ/ഭര്‍ത്താവുയുമായി മരണംവരെ ജീവിക്കണമെന്ന മൂല്യം ഉള്ളിലുള്ളവന്നു ഇതൊരു മോശം പ്രോഗ്രാം ആണ്. അങനെയല്ലാത്തവനൊ?

ഇതിന്റെ ഒറിജിനല്‍ ഒരു ഇംഗ്ലീഷ് ചാനല്‍ പരിപാടി ഉണ്ടെന്നു ഒരു കൂട്ടുകാരന്‍ പറഞു. അവിടെ ജീവിതകാലം മുഴുവന്‍ ഒരാളുടെ കൂടെ ജീവിക്കുന്ന പരിപാടി ഒന്നുമില്ലല്ലോ? നമ്മുടെ സംസ്കാരത്തിന്നു മേലേക്കുള്ള അധിനിവേശങള്‍ക്കു ഒരു പാതകൂടി. ബന്ധങളെക്കാള്‍,മൂല്യങളെക്കാള്‍ വില കാശിനുണ്ടെന്നു തോന്നുന്നവന്ന് ഇതിലെന്ത് കുഴപ്പം.

കൊച്ചുകൊച്ചു കള്ളങ്ങളും, അതിനേക്കാള്‍ കൂടുതല്‍ മൌനങ്ങളുമായിട്ടാണ് ജീവിതം നാം മുന്നോട്ടു കൊണ്ടുപോകുന്നതു.ചിലതു കണ്ടിട്ടും കാണാതെയും, പലതും കേട്ടിട്ടും കേള്‍ക്കാതെയും......

നല്ല വിഷയം. നല്ല ചര്‍ച്ച. ആശംസകള്‍

Wednesday, April 29, 2009

വസ്ത്രധാരണവും തീവ്രവാദവും

ശ്രീ. ടി.സി. രാജേഷിന്റെ “മതഭീകരന്‍മാര്‍ ഉണ്ടാകുന്നത്‌” എന്ന പോസ്റ്റിനിട്ട കമന്റ്.

"തീവ്രവാദത്തിന്‌ മതമോ രാഷ്‌ട്രീയമോ ഇല്ല. അസഹിഷ്‌ണുതയുടെ മതമാണ്‌ തീവ്രവാദം." - ഇതാണ് താങ്കളുടെ പോസ്റ്റിന്റെ തുടക്കം.

ഒടുവിലെത്തുമ്പോള്‍ താങ്കള്‍ക്കും പലതിനോടും അസഹിഷ്ണുതയുള്ളതുപോലെ തോന്നുന്നു. മറ്റുള്ളവരുടെ മത ചിഹ്നങള്‍ കാണുമ്പോളസഹിഷ്ണുത ഉണ്ടാവാന്‍ പാടില്ല. പ്രത്യേകിച്ചും ഒരു ഭാരതീയനു. കാരണം അവന്‍ വിവിധ മതക്കാരെയും വേഷക്കാരെയും ജാതിക്കാരെയും ഭാഷക്കാരയുമൊക്കെ കണ്ടുവളരുന്നവനാണ്. നമുക്കു മറ്റുള്ളവന്റെ അടയാളങളില്‍ അസഹിഷ്ണുത തോന്നിത്തുടങിയാല്‍ ലോകത്തു മറ്റ് ഏതു നാട്ടിലുള്ളവനാണ് സഹിഷ്ണുതയോടെ വര്‍ത്തിക്കാനാവുക?

ഒരു സ്വാമിയുടെയോ അഛന്റെയോ നീണ്ടുവളര്‍ന്ന താടിയും, ഇടത്തോട്ടോ വലത്തോട്ടോ (അവര്‍ക്കു ഇഷ്ടമുള്ളതുപോലെ)ഉടുത്ത കാവിയോ കറുത്തതോ വെളുത്തതോ ആയ മുണ്ടും, കന്യാസ്ത്രീയുടെ- പര്‍ദ്ധക്കു സമാനമായ വിശുദ്ധ വസ്ത്രവും നമ്മെ ഭീതിപ്പെടുത്തുന്നില്ലെങ്കില്‍ മുസ്ലിമിന്റെ വസ്ത്രധാരണത്തില്‍ ഭീതി കണ്ടെത്തുന്നതു ശരിയല്ല. അതുകൊണ്ട് തന്നെ യദാര്‍ത്ഥത്തില്‍ മുസ്ലിമിന്റെ വസ്ത്രധാരണമേയല്ല പ്രശ്നം.

മുസ്ലിമും അവരുടെ ആശയങളുമാണ് സകല പ്രശ്നങളുടെയും ഉറവിടം എന്ന രീതിയില്‍ ഇവിടെ വരുത്തിക്കൊണ്ടിരിക്കുന്ന ഒരു മാനസിക-മസ്തിഷ്കാധിനിവേശം വിജയം കാണുന്നതായാണ് മനസ്സിലാകുന്നതു. അതിന്നു തെളിവാണ് ഒരു മസ്ജിദ് തകര്‍ത്താല്‍ ഭാരതം ഭരിക്കാന്‍ കഴിയുന്നതും‍, മുസ്ലിം വംശീയഉന്മൂലനം നടത്തിയാല്‍ സംസ്ഥാനത്തു സ്ഥിരഭരണം ലഭ്യമാകുന്നതുമൊക്കെ. അവക്കു വളം വെക്കുന്ന രീതിയില്‍ ചില പ്രവര്‍ത്തനങള്‍ മുസ്ലിം നാമധാരികളില്‍ നിന്നും ഉണ്ടാവുന്നുണ്ട് എന്നതു വിസ്മരിക്കുന്നില്ല. ഞാന്‍ ചൂണ്ടിക്കാണിച്ച വസ്തുതകള്‍ സാമാന്യ മുസ്ലിം ജനതയില്‍ ഭീതിയും അരക്ഷിതാ‍ബോധവും വളര്‍ത്തിയിട്ടുണ്ട്. അവ അവരെ മതത്തിനുള്ളിലേക്കു ചുരുങാനും ‘മൌലികമതത്തെ‘ സംരക്ഷിക്കാനും നിര്‍ബന്ധിതരാക്കുന്നുമുണ്ട്.

കയ്യുള്ള ബനിയനും, തൊപ്പിവെച്ച മൊട്ടത്തലയും, താടിയുമായിരുന്നു പഴയകാലത്തെ മുസ്ലിംങളില്‍ ചിലരുടെ വേഷം. ഇപ്പോള്‍ കാലം മാറി. ചിലര്‍ പാശ്ചാത്യ വസ്ത്രധാരണത്തിലേക്കു മാറിയപ്പോള്‍ മറ്റു ചിലര്‍ വടക്കേയിന്ത്യന്‍-പാക്-അഫ്ഗാന്‍-ഇറാന്‍ വേഷങളിലേക്കു മാറി എന്നു കരുതിയാല്‍ മതി. ഏതു ചൂടത്തും കോട്ടിട്ടു ടൈ കെട്ടി നടക്കുന്നവര്‍ക്കു, സ്ത്രീ എല്ലാം മറക്കുന്ന ഒരു വസ്ത്രം ധരിച്ചാല്‍ അവകാശത്തിന്മേലുള്ള കൈകടത്തലായി തോന്നാന്‍ പാടില്ലാത്തതാണ്.

നിര്‍ത്തുന്നു. വിഷയം ചര്‍ച്ചക്കു വെച്ചതില്‍ നന്ദി.....

Monday, April 27, 2009

പാകിസ്ഥാന്റെ തകര്‍ച്ച

ശ്രീ. കെ.പി. സുകുമാരന്റെ ശിഥില ചിന്തകള്‍ എന്ന ബ്ലോഗില്‍ “പാകിസ്ഥാന്‍ പടുകുഴിയിലേക്കു?” എന്ന പോസ്റ്റിനിട്ട കമന്റ്. ഇങനെ ഒരു ബ്ലോഗിന്റെ ആശയം പകര്‍ത്തിയതും അദ്ദേഹത്തില്‍ നിന്നു തന്നെ.

പാകിസ്ഥാനെന്ന രാഷ്ട്രത്തിന്റെ തകര്‍ച്ചയും അസ്വസ്തതകളും ഇന്ത്യയെ ബാധിക്കുമെന്നുള്ളതു സത്യമാണ്. അങനെ സര്‍വ്വമേഖലകളിലും തകരുന്ന ഒരു രാഷ്ടത്തിന്റെ ശൃഷ്ടിയില്‍ നമുക്കു ഒരു പങ്കുമില്ലേ? തീര്‍ച്ചയായും പാകിസ്ഥാനില്‍ ഇന്ത്യാവിരുദ്ധവികാരം ശക്തമായി നില നില്‍ക്കുന്നുണ്ടാവും. ഇന്നും ഒരു രാജ്യം എന്നനിലയില്‍ അതിനെ തകര്‍ന്നടിയാതെ(?) നിര്‍ത്തുന്നതും, മിസൈല്‍‌-ആണവരംഗങളിലെവരെ ആ രാജ്യത്തിന്റെ ഉയര്‍ച്ചകള്‍ക്കും(അതോ താഴ്ചയോ?) കാരണം അതുതന്നെയാകാതെ വഴിയില്ല. നമ്മള്‍ ‘നാനാത്വത്തിലെ ഏകത്വം’ എന്നു വിശേഷിപ്പിക്കുന്ന ഭാരതം എന്നവികാരം പോലെയൊന്നു, എല്ലാ പ്രതിസന്ധികളിലും പാകിസ്ഥാനെ ഒന്നിപ്പിക്കുന്ന ഒന്നു ഒരുപക്ഷെ ‘ഇന്ത്യാ വിരുദ്ധവികാരം’ ആയിരിക്കും.

ഒരു വലിയ വിഭാഗത്തിനു നമ്മില്‍ നിന്നു വേറിട്ടുപോകാന്‍ മതിയായ അവരുടേതായ കാരണങള്‍ ഉണ്ടായിരിക്കണമല്ലോ? വെറുപ്പോ, ഭയമോ, അടിച്ചമര്‍ത്തലുകളോ, അങനെയെന്തെങ്കിലുമൊക്കെ കാരണങള്‍. ആ‍ കാരണങളില്‍ പലതും നിലനില്‍ക്കുന്നുണ്ടാവും. പിന്നെ നമ്മളുടെ നാടിന്റെ അഞ്ചിലൊന്നുമാത്രം വരുന്ന പ്രദേശം, പലകാരണങളാല്‍ വിഭജിക്കപ്പെട്ടുവന്ന നാട്, നമ്മുടെ ശക്തിയാല്‍ വീണ്ടും വിഭജിക്കപ്പെട്ട നാട്, ജനിച്ചപ്പോള്‍ തന്നെ ശത്രുവെന്നു മുദ്രകുത്തിയ അയല്‍‌രാജ്യം, ഒരിക്കലും അവസാനിക്കാത്ത അതിര്‍ത്തി തര്‍ക്കങള്‍, നമ്മുടെ ഭീമമായ പ്രതിരോധബജറ്റും എല്ലാരംഗങളിലുമുള്ള ഉയര്‍ച്ചയും.... ഇങനെയിങനെ അസൂയയും ഭയവും ചേര്‍ന്ന എത്രയെത്ര കാരണങളുണ്ട് ആ രാജ്യത്തിനു തകര്‍ന്നടിയാന്‍. ഒരു വ്യക്തിക്കു തന്റെ അയല്‍ക്കാരനോട് ഇത്രമാത്രം ഭയവും അസൂയയുമുണ്ടെങ്കില്‍ അവനു രക്ഷപെടാന്‍ കഴിയുമോ??

ലോകം ഇന്നു വളരെ ചെറുതാണ്. ലോകത്തിലെ ഏതൊരു സ്പ‌ന്ദനവും എല്ലാ സമൂഹത്തേയും ബാധിക്കും. ശ്രീലങ്കയിലെ അസ്വസ്ഥതകള്‍ നമ്മുടെ നാടിനെ പലപ്പോഴും ഉലച്ചിട്ടില്ലേ? അതുപോലെ പാകിസ്ഥാനും, ചൈനയും, അഫ്ഗാനും, ബംഗ്ലാദേശുമെല്ലാം നമ്മെ ബാധിക്കും. എന്നുവെച്ചു നമുക്കു അവയെ തകര്‍ത്തു സുരക്ഷിതത്വം നേടാമെന്നു കരുതുന്നതു വ്യാമോഹം മാത്രമാണ്.

താലിബാനിസം പോലുള്ള മതാന്ധതകളെ മൌലികവാദം എന്നല്ല പറയേണ്ടതു. ഇസ്ലാമിന്റെ മൌലികതയില്‍ മനുഷ്യത്തരഹിതമായതൊന്നുമില്ല എന്നറിയുക. അകാരണമായി ഒരുവനെ വധിക്കുന്നവന്‍ ഈ മനുഷ്യകുലത്തെ മുഴുവന്‍ വധിച്ചവനാണ് എന്നാണിസ്ലാമിക കാഴ്ചപ്പാട്. അത്തരം നീചപ്രവര്‍ത്തികളെ ഇസ്ലാമിക സമൂഹം അംഗീകരിക്കുന്നുമില്ല. പലപ്പോഴും ആ വക പ്രവര്‍ത്തികളെ മൌലിക ഇസ്ലാമിന്റെ പേരില്‍ എഴുതണമെന്നു പലര്‍ക്കും നിര്‍ബന്ധമുണ്ടെന്നു മാത്രം.

പിന്നെ, പലര്‍ക്കും മദ്രസ്സകളോട് ഒരു പുച്ഛമനോഭാവം ഉണ്ടെന്നു തോന്നുന്നു. അവിടെ അന്യമതസ്ഥരോട് വിദ്വേഷം പഠിപ്പിക്കലാണ് പരിപാടി എന്നു താങ്കള്‍ ധരിച്ചു വെച്ചിട്ടുണ്ടെങ്കില്‍ അതുവളരെ തെറ്റാണ്. പാകിസ്ഥാനില്‍ എങനെയാണെന്നു അറിയില്ല. ഇവിടെ അങനെയല്ല. ഒരു വിദ്യാഭ്യാസവും കടന്നു ചെല്ലാത്ത നാടുകളും സമൂഹങളും ഇന്നും ഇന്ത്യയില്‍ ഉണ്ടാകും. എന്നാല്‍ മുസ്ലിംങളെപ്പോലെ ഇത്രയേറെ സാക്ഷരതയുള്ള (ഏതെങ്കിലും ഭാഷയില്‍ അക്ഷരം എഴുതാനും വായിക്കാനും അറിയാവുന്ന) സമൂഹങള്‍ ലോകത്തു വിരളമല്ലേ?

മദ്രസ്സാ വിദ്യാഭ്യാസവും മതപഠനവും കാര്യമായി നടന്ന സമൂഹത്തില്‍ നിന്നാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലേക്കും, മറ്റ് അനീതികള്‍ക്കെതിരേയും മുസ്ലീംങളെ അണിനിരത്താന്‍ കഴിഞ്ഞതു. അവക്കു നേതൃത്വം കൊടുക്കാന്‍ മതപണ്ഡിതരും ഉണ്ടായിരുന്നു. ഏതു മതപഠനവും ചില മൂല്യങളും നന്മകളുമാണ് പഠിപ്പിക്കുക. പുറത്തുനിന്നിട്ടു ‘അവിടെ അതായിരിക്കും, അല്ലെങ്കില്‍ ഇതായിരിക്കും പഠിപ്പിക്കുക’ എന്ന ഊഹാപോഹങള്‍ നല്ലതല്ല. പ്രത്യേകിച്ചും നമ്മളെപ്പോലെയുള്ള ബഹുസ്വര സമൂഹത്തില്‍.

മതം പഠിച്ചിട്ടും പഠിക്കാതെയും വഴി തെറ്റിപ്പോകുന്നവരുണ്ടാകും. ചില പ്യൂണും മന്ത്രിമാരും കൈക്കൂലി വാങിക്കുന്നതുപോലെ ഒരു സോഷ്യലിസം. കൈക്കൂലി കൊടുത്താലും വാങ്ങാത്ത പ്യൂണ്മാരില്‍ ഭൂരിഭാഗത്തെ ശൃഷ്ടിക്കുന്നതും മതമായിരിക്കും എന്നാണെന്റെ വിശ്വാസം. ശരിതെറ്റുകളെ വേര്‍തിരിച്ചു പഠിപ്പിച്ചു നല്‍കുന്നതും, കടമകളെക്കുറിച്ചു പറഞുതരുന്നതും മതപഠനങളും സംസ്കാരവുമാണ്‍്. അവയില്‍ തന്നെ ദൈവവിശ്വാസമായിരിക്കും എല്ലാ സാഹചര്യവും ഒത്തുവന്നാലും പ്രലോഭനങളില്‍ വീഴാതെ തെറ്റുകളില്‍ നിന്നും തടുത്തു നിര്‍ത്തുക. ഒപ്പം ശരി ചെയ്യാന്‍ ശക്തി നല്‍കുന്നതും അതാവും. അല്ലാതെ ഭൌതിക വിദ്യാഭ്യാസങളല്ലതന്നെ.

പിന്നെ മദ്രസ്സ വിദ്യാഭ്യാസത്തെക്കുറിച്ചു അറിയാന്‍ ഈ പോസ്റ്റൊന്നു നോക്കൂ..http://vyathakal.blogspot.com/2009/02/blog-post_03.html

ലോകത്തെല്ലാം ശാന്തിയുണ്ടാവട്ടെയെന്നു ഞാനും ആശിക്കുന്നു...